മഹാകവി വള്ളത്തോളിനെ ഓർമ്മിച്ചുകൊണ്ട് എഴുതിയത്
മൂകയായിഴയുന്ന നിളതൻ നിശാമുഖം
മൂടുന്നൂ നിലാവിന്റെയീറനാമിതളുകൾ
കോടുന്നൂനിലാവിലും ചിലമ്പിൻ ചുവടുകൾ
വാടുന്നൂ വസന്തമാണെങ്കിലും കിനാവുകൾ
അർദ്ധനിദ്രയിൽ സ്വപ്നം പൊലിഞ്ഞ താരങ്ങളും
സ്നേഹമുദ്രയിൽ വിഷം തീണ്ടിയ തീരങ്ങളും
കരഞ്ഞു വിളിയ്ക്കുന്നൂ നിളയെ നിലയ്ക്കാത്ത
കേളികൊട്ടുയരുന്ന മിടിപ്പിൽ കവിതയിൽ
കരഞ്ഞു വിളിയ്ക്കുന്നൂ മകളും മഹർഷിയും
ഉരുകിയൊലിക്കുന്നൂ മറിയം മരുഭൂവിൽ
ഉണങ്ങും മുലക്കണ്ണിൽ ജീവനൂറ്റുവാനില്ലാ-
തിഴയും ശിശുക്കളെ പൂതന വിളിയ്ക്കുന്നു
മകൻ കൊന്നൊരച്ഛന്റെ മനസ്സു വിളിയ്ക്കുന്നൂ
ഗുരുവിൻ ശിരസ്സുണ്ട പരശു വിളിയ്ക്കുന്നൂ
വിറയ്ക്കും സീത കടത്തിണ്ണയിൽ ശമിയ്ക്കുന്നൂ
ഉഷമാരനിരുദ്ധപുരിയിൽ തിളയ്ക്കുന്നു
വാറ്റിയ ദുഃഖം കുടിച്ചിന്ദ്രിയം നരയ്ക്കുന്നു
കത്തിയ തിരുവോണപ്പൂക്കളം കരയുന്നു
ഊരുടച്ചുയിരാണ്ട മഴയും നിലയ്ക്കുന്നു
കാറ്റിരമ്പുന്നൂ ചുറ്റും കാകോളം പുളയ്ക്കുന്നൂ
പടരും ചോരക്കളം മായ്ക്കുവാനറിയാതെ
യുടയും പുള്ളോർക്കുടമോർമ്മയിൽ ലയിക്കുന്നു
കൂകുമോർമ്മതൻ കുയിൽ സ്വരവും കരിച്ചെറി-
ഞ്ഞാതിരാക്കാറ്റിൻ നെഞ്ചിലെരിഞ്ഞു ശപിക്കുന്നു
നൂപുരനാദം നില്ക്കാതുണരും മനസ്സിലെ-
ക്കേൾവിതൻ പുരം പൊട്ടിയൊലിച്ചൂ, വീണ്ടും
ചെവി പൊട്ടിയ നാട്ടിൻ വികലവിലാപങ്ങൾ
മദം പൊട്ടിയ തീയിൽ വെന്തൊരസ്തിവാരങ്ങൾ
തീ പിടിച്ചോടുന്നൊരീ തിരുവാതിരാക്കാറ്റും
പാതാളമോളം തീണ്ടാനെത്തുന്ന പാദങ്ങളും
കൊമ്മയിൽ ചോരക്കറ പുരണ്ട തുമ്പപ്പൂവും
കുമ്മിതുള്ളിടും മൃത്യു ചതച്ച ഗ്രാമങ്ങളും
കുരച്ചുചാടും മൃത്യു പുകയ്ക്കുമുന്മാദവും
കുലച്ച കാമാഗ്നിയിൽ വെന്ത ഗോപികമാരും
വിഷമം തിരുവോണപ്പാട്ടിലുമീജീവിതം
വിഷമിറ്റിവീഴുന്നൂ കൊന്ന തൻ കുലയിലും
എങ്കിലും തൂമഞ്ജരി വയമ്പും തേനും ചാലി-
ച്ചെഴുതുന്നിതെൻ ചുണ്ടിൽ ഹരിതമന്ത്രാക്ഷരം
മൂകയയിഴയുന്ന നിന്നിലെ ചിത്രാക്ഷരം
ഗുരുനാഥനാണെന്നുമുണ്ണിയ്ക്ക് നേത്രാമൃതം
കൊമ്മ - പൂക്കൾ ശേഖരിക്കാൻ ഓല മെടഞ്ഞുണ്ടാക്കുന്ന കൂട്
ഗുരുനാഥനാണെന്നുമുണ്ണിയ്ക്ക് നേത്രാമൃതം - sathyam!!!!!
മറുപടിഇല്ലാതാക്കൂ