കിണറ്റിൽ നിന്നും
കുപ്പിയിലേക്ക്
പടിയടച്ച്
പിണ്ഡം വച്ച
കണ്ണീർക്കന്യക
അച്ചുതണ്ടൊടിഞ്ഞ
ഭൂഗോളത്തെ കോരിയെടുത്ത
വലക്കണ്ണിക്കുരുക്കിലൂടെ
പുറത്തേക്ക് തല നീട്ടി
അകത്തേക്ക്
പകച്ചു നോക്കി
വരണ്ടു വിണ്ടുപിളർന്ന
കണ്ണുമായി
ശ്വാസം കിട്ടാതെ പിടഞ്ഞു
ഏതാഴങ്ങളിലേയ്ക്കും
ചോദ്യശരമെയ്ത്
ഭീഷ്മ മുഖത്തേക്ക്
ഗംഗാതീർഥം
ഊറ്റിയുയർത്തിയെടുക്കുന്ന
പാർഥസ്മാർത്തന്മാർ....
നാലും കൂട്ടി മുറുക്കിയ
വികടച്ചിരി
ഒളിക്കാനാവാതെ
വഴിയിൽത്തങ്ങി വരണ്ട കണ്ണീർ
ഊഴം വച്ച് ശമിക്കുന്ന വിചാരങ്ങൾ
ഭേദ്യങ്ങൾ
പുറത്തേക്ക് കേൾക്കാതെ
നാഭീചക്രത്തിൽ
കുരുങ്ങിപ്പോയനിലവിളികൾ
ഒടുവിൽ
നിറം ചാലിച്ച കുപ്പിയിൽ
ജീവപര്യന്തം തടവിനു
സമ്മതിപത്രം
കണ്ണീർ വറ്റും വരെ
പ്ലാച്ചിമടയിൽ
അതു കഴിഞ്ഞാൽ
നിറഞ്ഞ കണ്ണീരകിടുള്ള
മറ്റൊരു ധേനു കന്യക
അതു കഴിഞ്ഞാൽ
വേറൊന്ന്
സ്മാർത്തന്മാർക്ക്
തിരക്കൊഴിഞ്ഞ നേരമില്ല
അവരുടെ മൊബൈൽ ഫോണിൽ
എപ്പോഴും
എൻഗേജ് ടോൺ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ