ഇരുളിൽ
യാത്ര തുടങ്ങുമ്പോൾ
ഓരിയിടുന്ന നിലാവ്
അഴി തുരുമ്പിച്ച മനസ്സിൽ
ഇഴഞ്ഞു കയറുന്ന
നേർത്ത മഴക്കാറ്റ്
പുലരിയിൽ
പൂവിലിരിയ്ക്കേ
ചിറകിനു തീ പിടിച്ച പൂമ്പാറ്റകൾ
തേൻ നിറച്ച
കുപ്പികൾ തേടി
പിടഞ്ഞു മുരളുന്ന തേനീച്ചകൾ
ചിതറിത്തെറിച്ച
നട്ടുച്ചയിൽ
പുറത്ത്
ആരോ വലിച്ചെറിയുന്ന
ചുളി വീണു കുഴിഞ്ഞ കണ്ണുകൾ
എണ്ണമിനുപ്പാർന്ന
ഒരൂന്നുവടി
തുളവീണ കമ്പിളി
നെഞ്ചുകലങ്ങിത്തെറിക്കുന്ന
കഫച്ചോരത്തിടമ്പേറ്റിയ
തായമ്പകച്ചുമ
പകൽച്ചേരയിഴഞ്ഞുതിരിഞ്ഞ്
കനൽമാളങ്ങളിൽ
കുടിനീരു തിരയുന്നു
ഇണനാഗങ്ങളായി
പിണഞ്ഞുചേരുന്ന വഴികളിൽ
കാട്ടുമൂപ്പനെയിട്ടു തിളപ്പിച്ച
ടാറൊലിക്കുന്നു
ഒരു മലമുഴക്കി വേഴാമ്പൽത്തൂവൽ
പറന്നു വന്നു
കോടി പുതപ്പിക്കുന്നു
മലമരങ്ങൾ
ജീവനോടെ കത്തുന്ന
കരിമ്പുകയിൽ മുങ്ങി
മഞ്ഞളും കുരുതിയും കൊണ്ട്
കുളിർത്ത മലദൈവങ്ങൾ
കണ്ണു തുറിക്കുന്നു
തോലുരിഞ്ഞു കൊടുത്ത്
മാനം രക്ഷിച്ച
കടുവകൾ
കൊമ്പുകൾ വലിച്ചൂരിയെറിഞ്ഞ്
മുട്ടുകുത്തിയ
ആനമല
കുപ്പിയിലേയ്ക്കു കുടിയിറക്കപ്പെട്ട
കാട്ടുചോലകൾ
വഴികളിൽത്തടയുന്ന
വരയാടിൻ തുടയെല്ലുകൾ
ഒടുവിൽ
ഇരുളിൽ
തടഞ്ഞു വീഴുമ്പോൾ
മുന്നിലാകാശം
പിന്നിൽ കടൽ
വശങ്ങളിൽ
വാപിളർക്കുന്ന ഗർത്തം
ചെകുത്താനും
ചുരത്തിനുമിടയിൽ
ഇനിയെങ്ങോട്ട് പോകണം
ഗൂഗിൾ മാപ്പിൽ
എല്ലാം കലങ്ങിയ
ചോരച്ചുവപ്പു മാത്രം
kavithakalude ganga pravaham.............
മറുപടിഇല്ലാതാക്കൂ