2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മണൽക്കാട്ടിലെ കവി

പൂഴിക്കടകൻ ചുവടുകൾ
മറന്ന കവി
മണൽക്കാട്ടിൽ
കൈ വിട്ട വാക്ക് തിരഞ്ഞു


മുന്നേ എഴുതിയ
പ്രണയഗീതത്തിന്റെ
ഒരു തുള്ളി
അണ്ണാക്കിലിറങ്ങാൻ
വഴിയറിയാതെ
നാലും കെട്ട പെരുവഴിയിൽ
വരണ്ടു വിണ്ടു കീറി


വികട കാകളിയിൽ നിന്നും
ഒളിച്ചോടിയ മുളങ്കാറ്റ്
ഗദ്യത്തിലൊരു
മുൾക്കിരീടമൊരുക്കി


വരിക്കണക്കുകളെ
തുളച്ചിറങ്ങിയ
കുറുങ്കുഴൽ
കരിഞ്ഞ വേരുമായി
കനവുകളിലേക്ക്
ഇഴഞ്ഞു കയറി


ജീവിതപ്പച്ചകൾ
അയവിറക്കി മടുത്ത ഒട്ടകം
മണലിൽ നിന്നും
മഞ്ഞിലേക്ക്
മുട്ടു കുത്തി

മരുപ്പച്ചയിലെ കരിന്തേളുകൾ
കവിയെ
വേദനയിലേക്കു ദത്തെടുത്തു

വേദനകളുടെ തമ്പുരാൻ
തുരുമ്പിച്ചനാരായം
തുടച്ചു മിനുക്കി
ഒരു കീറോല തിരഞ്ഞ്
പൊള്ളുന്ന മണാലാഴിയിലേക്ക്
കൂപ്പു കുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ