പുഴയോ പൂഴിയോ വന്നെൻ
കാലിൽ തൊട്ടു വിളിക്കുന്നു
പൊക്കിൾക്കൊടി തുരന്നെന്റെ
ഗോത്രനേത്രം തുറക്കുന്നു
കുരൽ കീറിപ്പഴമ്പാട്ടിൻ
മലഞ്ചൂരു പരക്കുന്നു
പുഴക്കരയ്ക്കിരിക്കുമ്പോൾ
പഴമ്പാട്ടോ വിതുമ്പുന്നു
പേരിയാഴിൻ തന്ത്രി മീട്ടി-
യേതു ഗന്ധർവ്വകന്യകൾ
അകം പുറം ചിലമ്പഴ-
ച്ചേതു കാവ്യാഗ്നി സിദ്ധികൾ
പാലൈനിലം ചുവപ്പിക്കും
മുരശിൻ ഭീതഗർജ്ജനം
മുല്ലൈമനം ദ്രവിപ്പിക്കും
കുഴലിൻ ദീനരോദനം
നെയ്തലോളം നീന്തിയെത്തും
മിഴാവിന്റെ കടുംതുടി
കുറിഞ്ചിമേടുകൾ ചിന്തി-
ത്തരിക്കുന്ന തുടിപ്പറ
മരുതൈയിൽ കതിർ തേടും
പരണർ തൻ പനങ്കിളി
പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴനൊന്തു വിളിക്കുന്നു
പൂഴി വെന്ത മണം കാറ്റിൻ
നെഞ്ചു കീറിത്തിളയ്ക്കുന്നു
നാഴിവെള്ളം തിരഞ്ഞാരോ
നാടു നീളെപ്പറക്കുന്നു
ചോരിവായിൽ വിഷം തേച്ച
നീരുറവിൻ കുരുന്നുകൾ
മുടിയ്ക്കുതീപിടിച്ചോടും
കാട്ടുചോലക്കിടാത്തികൾ
നീലമേഘം പിളർന്നെത്തും
നീചബ്രഹ്മശിരസ്സുകൾ
തോലുരിച്ച നിലാവിന്റെ
നെഞ്ചിലേക്കാഴ്ന്ന തീക്കനൽ
വേരിൻ തുമ്പിലൊളിക്കുന്ന
നാട്ടുമാവിൻ തളിരുകൾ
നേരിൻ കോടിയുടുക്കുന്ന
നുണക്കാറ്റിൻ വിഷുക്കണി
പുഴയോ പൂഴിയോ വന്നെൻ
പ്രാണനിൽ തലതല്ലുന്നു
പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴയേതോ പിടയ്ക്കുന്നു
കോശഭിത്തി തകർത്തെന്റെ
ശ്വാസമായിപ്പടരുന്നു
കാലസൂചി കൊരുത്തെന്റെ
ആയുസ്സിനെക്കറക്കുന്നു
പഞ്ചഭൂതക്കെട്ടഴിച്ചെൻ
ഗാത്രവാതിൽ തുറക്കുന്നു
ആത്മരാഗം സ്വരഗംഗാ-
തീർത്ഥമായിത്തുടിക്കുന്നു
പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴയെന്നിൽ നിറയുന്നു
പുഴക്കരയ്ക്കിരിക്കുമ്പോൾ
പുഴയായ് ഞാനൊഴുകുന്നു
*1.പാലൈ, മുല്ലൈ, നെയ്തൽ, കുറിഞ്ചി, മരുതൈ - (സംഘകാലത്തെ ഐന്തിണൈകൾ)
*2.പേരിയാഴ് - (യാഴിനെക്കാൾ തന്ത്രികളുള്ള ഒരു സംഘകാല തന്ത്രിവാദ്യം)
*3മുരശ്- യുദ്ധവാദ്യം (ഒരു തരം പെരുമ്പറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ