അലമുറകൊള്ളുന്നതാരോ....
കവിയോ,മുനീന്ദ്രരോ,മുക്കാലിയിൽ
കോർത്ത മുറജപപ്പഴമയോ
ജഡമഴയിൽ പ്രളയത്തിലൊഴുകുന്ന കണ്ണനോ
കണ്ണൻ നയിച്ച യുദ്ധത്തിന്റെ തേരുരുൾ-
പ്പാടുകളിലുറയാതെ വഴുതുന്ന ചോരയോ
ചൂതിലും ദൂതിലും ചോരപ്പുഴയിലും
ധർമ്മം തിരഞ്ഞകുരുക്ഷേത്ര ഭൂമിയോ
വാല്മീകമൗനം പിളർന്ന ശ്രീരാമനോ...
അലമുറ കൊള്ളുന്നതാരാരോ..
കണ്ണുടച്ചറിവിന്റെയുറവയെക്കാണിച്ച-
മന്ത്രാഗ്നിയൂറും കലിംഗപുരാണമോ
വെട്ടിപ്പിടിച്ചൊടുവിൽ കുതികെട്ടു വീഴുന്നൊ-
രുന്മാദലഹരിയോ ശാന്തിമന്ത്രങ്ങളോ..
ഹരിതാംബ കതിർമാല്യമണിയിച്ച സൂര്യനോ..
നക്ഷത്രജാലമോ നിത്യപ്രപഞ്ചമോ...
അലമുറ കൊള്ളുന്നതാരാരോ..
നിലവിളിച്ചാലുകളിലൊഴുകുന്ന സ്വപ്നമോ..
ആഗ്നേയബാണങ്ങൾ കോർക്കും പിറാക്കളോ
വിഫലാഭിശസ്തിയിൽ വിടരും വിഷാദമോ
കുലചിഹ്നമോ കൊമ്പുകുഴലോ കിരീടമോ
ചിതറുമെൻ വാക്കിന്റെ നാക്കറുത്തൂറ്റമോ-
ടൊഴുകുന്ന ബോധത്തിരകളോ വേനലോ....
അലമുറ കൊള്ളുന്നതാരോ...
മറ വെന്തൊരഗ്നിയിൽ മുടിയും കുലങ്ങളോ..
മനതാരിറുത്തുണരുമുമയോ മഹേശനോ..
ജര വന്നു മൂടുന്നൊരുഷസ്സോ തമസ്സതോ..
ജ്വരപീഡയിൽ കൂടുകൂട്ടും വ്ഇലാപമോ
അലമുറ കൊള്ളുന്നതാരാരോ..
കഴുകനമൃതേത്തിനായ് മുലയൂട്ടുവേർപെടു-
ത്തെറിയുന്നൊരുണ്ണിതൻ കരളോ കിനാവതോ
വേരുകൾ പണയത്തിനെഴുതുന്ന ചൂതതോ..
നേരുകൾ വിഴുങ്ങുന്ന രാഹുവോ കേതുവോ..
വിപണിയിൽ വിടരുന്ന മൃത്യു പുഷ്പങ്ങളോ..
ജനനിയിൽ തിരയുന്ന കാമസൂത്രങ്ങളോ..
വിടവിധികളെഴുതുന്ന ചാനൽപ്പുറങ്ങളോ..
മടിത്തട്ടു വെന്തുപോം നാട്ടിൻ പുറങ്ങളോ..
അലമുറ കൊള്ളുന്നതാരാരോ..
അടിപതറുമോർമ്മകൾക്കിടയിലായ് വാപിളർ-
ന്നുണരുന്നൊരാഗോളദാഹമോ ദംഷ്ട്രയോ..
ജനിമൃതിച്ചരടുകൾ കരളുന്ന വിധികളോ..
ജന്മാന്തരങ്ങളെച്ചുഴലുന്ന ശാപമോ..
ജന്മഗേഹാസ്ഥികളുടയ്ക്കുന്ന ചിതകളോ..
ജന്മമോ.. കർമ്മമോ.. മോക്ഷമോ.. മായയോ...
അലമുറ കൊള്ളുന്നതാരാരോ..
അലതിളയ്ക്കുന്നതെൻ തൊണ്ടയിൽ തന്നെയോ
അറ തുരയ്ക്കുന്നതെൻ നെഞ്ചകം തന്നെയോ
ലേലമുയരുന്നതെൻ നട്ടെല്ലിനല്ലയോ..
ചേലയുരിയുന്നതെൻ പാഞ്ചാലിയല്ലയോ...
ഭൂപടച്ചുടലയിൽ ഭൂതമുണരുന്നുവോ..
ബോധഗർത്തങ്ങളിൽ ഭീതിയലറുന്നുവോ..
തുടലുകളിലുഴറിയുണരുന്നുവോ പുലരികൾ
നടുവൊടിഞ്ഞുയിർ പിഴിഞ്ഞണയുമോ സന്ധ്യകൾ....
എല്ലാ കവിതകളും വായിച്ചു . എല്ലാം മനോഹരം. കിടിലന്‍ ! ആശംസകള്‍ !
മറുപടിഇല്ലാതാക്കൂ