2010 നവംബർ 25, വ്യാഴാഴ്‌ച

ശ്രീബുദ്ധനെത്തേടി

അവസാദദുഃഖങ്ങളടരായ്ക്കിടക്കുന്നൊ- 
രവരഹസവീഥിയിലിറങ്ങി സിദ്ധാർഥൻ 
അവനമ്രയായ് നില്പൂ കപിലവാടങ്ങളും 
അവകലിതയായ് കേണു ശാക്യ സൗഭാഗ്യവും 

പടിയിറങ്ങി; മുന്നിലുഴറിപ്പിടയ്ക്കുന്നു 
പിണയുന്നു വഴികൾ; ഇന്നെനിയ്ക്കേതു വഴി 
ജഡമഴയിലിഴയുന്നതേതു വഴികൾ 
ജ്വരമിഴിയിലുറയുന്നതേതു വഴികൾ 
പാതാളതമസ്സിലേക്കായുന്നതേതു വഴി? 
വേതാളമായ്തൂങ്ങിയലറുന്നതേതു വഴി? 

ഇരുളിന്റെ ചോര വാർന്നിടറുമീ യാമത്തിൽ 
ഇരുമിഴികളിൽ പൂത്ത രാഗോഷ്ണജാലവും 
ഇരവിലീ വിരഹമറിയാതെ മയങ്ങുമ- 
ത്തരുണിയിൽ പടരുമാഗ്നേയാർദ്ര നിമിഷവും 
തെളിയുന്നുവോ വീണ്ടുമിന്ദ്രജാലങ്ങളായ് 
പുളയുന്ന വഴികളിൽ പരതി സിദ്ധാർഥൻ 

ഇഴയുന്നു കണ്ണുകൾ; ഇടറിവീഴുന്നഗ്നി- 
യുലയുന്ന നോവുകൾ; നിബിഡരോഗങ്ങളിൽ- 
നീന്തുന്നു കുടിലുകൾ;കുരുതികൾ പൊട്ടി- 
യൊലിക്കുന്ന തെരുവുകൾ;കുതിരവേഗങ്ങൾക്കു- 
മടിയിൽ ചതഞ്ഞരഞ്ഞൊഴുകുന്ന നിദ്രകൾ 
അലയുന്ന വെടിയൊച്ചയിൽ കോർത്തുനീറുന്നൊ- 
രിടയന്റെയാർത്തനാദത്തിൻ കരിനിഴൽ 
ചോരയുരച്ചു കറുപ്പിച്ച വഴികളിൽ 
ചോദ്യചിഹ്നം പോലെ വീണു സിദ്ധാർഥൻ 
ചോരയിൽ മുഖമുഴുതു മുഴുകി സിദ്ധാർഥൻ 

നിലവിളിപ്പൂ നിണം നിബിഡബോധങ്ങളിൽ 
നിലയറ്റ ഗൂഢനിർന്നിദ്ര നരകാഗ്നിയിൽ 
വേട്ടയ്ക്കു കോപ്പു കൂട്ടിപ്പാഞ്ഞടുക്കുന്നു 
നായാട്ടു നായ്ക്കളെപ്പൂട്ടിയ തേരുകൾ 
മംഗല്യസൂത്രമുന കൃഷ്ണമണിയിൽ കോർത്തും 
അംഗങ്ങളിൽ നഖമാഴ്ത്തിപ്പൊളിച്ചും 
മുലകൾ പറിച്ചെറിഞ്ഞാഗ്നേയരാശിയിൽ 
മുടിയിഴകൾ പിഴുതടിച്ചലയുന്നു വിധവകൾ 

സ്നേഹമഴ തേടി ....ചൊടികൾ പിളർന്ന്..... 
മൃത്യുവിൽ നോക്കിയനാഥരായ് കുട്ടികൾ 
കുമ്പിളിൽ...ഇറ്റിവീഴുന്നൂ...നിരാശതൻ തീമഴ 
തുമ്പികൾ ചിറകറ്റു വീഴുന്നു; പിടയുന്നു 

തിമിരാന്ധകാരത്തിലൂന്നുവടിയില്ലാതെ 
തലചായ്ക്കുവാനന്തി വെണ്മേഘമില്ലാതെ 
തലച്ചോറുരുകെ സമാശ്വാസമില്ലാതെ 
അന്ധദ്വയങ്ങളായച്ഛനുമമ്മയും 
അർദ്ധബോധങ്ങളിൽ നൊന്തുപിടയവേ 
അന്തിനിലാവായ് തിരുനെറ്റി തടവുവാൻ 
അന്ത്യകണമണ്ണാക്കിലിറ്റിവീഴാൻ കാത്തു- 
കാതോർത്തു വാപിളർന്നന്ത്യം വരിക്കവേ... 
അഗ്നിമുനകൾ തട്ടിയുണരുന്ന പ്രജ്ഞയിൽ 
അശ്വത്ഥവേരു കണ്ടുണരുന്നു സിദ്ധാർഥൻ 

കിലുങ്ങുന്ന വഴികൾ കടഞ്ഞും; പിണഞ്ഞാടി- 
യുണരുന്ന സ്വപ്നശതതന്ത്രികൾ പിഴിഞ്ഞും 
വേദനകൾ ചുട്ടുപൊട്ടിച്ചും; ചുരയ്ക്കുന്ന 
ചോദനയറുത്തും; ജ്വരം പൂത്തിരുണ്ട- 
ബോധങ്ങൾ പിളർന്നും; ആഗ്നേയ നിദ്രകളെ- 
യാറ്റിക്കുടിച്ചും...തിളച്ചു നടന്നു സിദ്ധാർഥൻ 

ആലിലകൾ മൂളുന്ന ചുണ്ടുകളടച്ചും 
ഇരുകണ്ണികളിലീറൻ നിലാവു ചാലിച്ചും 
ജഠരാമ്ളദ്രാവകം പോൽ കെട്ട ബുദ്ധിയിൽ 
സടകുടഞ്ഞുണരുന്ന സൂര്യനെ നിറച്ചും 
തീവരകളിൽ കോർത്തൊരഴലിന്റെ ഗ്രന്ഥികൾ 
തീവ്ര തമസ്സിൻ തികതശാഖിയിൽ തൂക്കിയും 
ബോധിവൃക്ഷച്ചുവടിലോർമ്മകളുരുക്കിയും 

ബോധോദയം കാത്തിരിക്കുന്നു സിദ്ധാർഥൻ 
....ശ്രീബുദ്ധനെക്കാത്തിരിക്കുന്നു സിദ്ധാർഥൻ.. 

2 അഭിപ്രായങ്ങൾ: