2010 നവംബർ 24, ബുധനാഴ്‌ച

മിന്നൽപ്പിണർ

മിന്നൽപ്പിണർപ്പടി ചവിട്ടി
ഭൂമിയിലേയ്ക്കിറങ്ങിവന്ന
വെളിച്ചപ്പിറാവുകൾ
ആരുടെ ഉലയിലും
തീപൂട്ടിയില്ലെന്നോ


ഒരു തെങ്ങ്
പച്ചയ്ക്കു നിന്നു കത്തി
രണ്ടു മൺവീടുകൾ
വിണ്ടുകീറിപ്പിളർന്നു
അർദ്ധരാത്രി കുടപിടിച്ച
ഒരു കാരണവർ
നിന്ന നിലയ്ക്ക്
അന്ത്യശ്വാസം വലിച്ചു

ഇതിലധികം
ഒരു വാർത്താചാനലിലും
ഇവൻ ഇടം നേടിയില്ലെന്നോ

പ്രണയമിന്നലിൽ
പുളകിതയായി ഒരുവൾ
മിന്നൽപ്പകയിൽ
കത്തി നെഞ്ചേറ്റി
ഒരുവൻ

മിന്നൽക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ്
ഒരു കോപ്പൻഹേഗ്

മിന്നൽത്തൂലിക
ഭൂമിയിൽ
വരച്ചു വയ്ക്കുന്ന കവിത
അതിപുരാതന
മൃതദേവഭാഷ
ആരും എവിടെയും പഠിക്കുന്നില്ല
ഒരു കാക്കാത്തിയും
അതിനെക്കുറിച്ച്
പറയുന്നില്ല


ഈ ഭൂമിയെ
നെടുകേപ്പിളർക്കുന്ന
ഒരു മിന്നൽ വാൾ
ആരാണു?
എവിടെയാണു??
രാകിരാകി
മൂർച്ച കൂട്ടുന്നത്???


ചാണയിൽ
മൂർച്ച ചിതറുന്ന
തെളിമിന്നൽപ്പിണർ
നിങ്ങളും
കാണുന്നില്ലെന്നോ!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ